Sunday, March 29, 2009

123

. Sunday, March 29, 2009


Read more »»

Friday, March 6, 2009

ലീഗ്‌ സ്ഥാനാര്‍ഥികളായി; മലപ്പുറത്ത്‌ അഹമ്മദ്‌, പൊന്നാനിയില്‍ ബഷീര്‍

. Friday, March 6, 2009


മലപ്പുറം: പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം മണ്ഡലത്തില്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദും പൊന്നാനിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീറും മത്സരിക്കും. വെള്ളിയാഴ്‌ച രാത്രി പാണക്കാട്‌ കൊടപ്പനയ്‌ക്കല്‍ വസതിയില്‍നടന്ന ലീഗ്‌ പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗത്തിനുശേഷം സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളാണ്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്‌. തീരുമാനം ഏകകണുമായിരുന്നെന്നും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കഴിഞ്ഞ ദിവസംതന്നെ ധാരണയായിരുന്നുവെന്നും ലീഗ്‌ നേതൃത്വം അറിയിച്ചു. ഇതിനംഗീകാരം നല്‍കാനാണ്‌ പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗം ചേര്‍ന്നത്‌- നേതാക്കള്‍ പറഞ്ഞു. . മലപ്പുറമായി പേരുമാറിയ പഴയ മഞ്ചേരി മണ്ഡലത്തില്‍നിന്ന്‌ അഹമ്മദ്‌ 1999-ല്‍ ജയിച്ചിരുന്നു. ഇ.ടി. മുഹമ്മദ്‌ ബഷീറിന്റെ ആദ്യലോക്‌സഭാ മത്സരമാണിത്‌. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ടി.എ. അഹമ്മദ്‌ കബീറിന്റെയും അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ്‌ സമദാനിയുടെയും പേരുകള്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒടുവില്‍ ബഷീറിനുതന്നെ നറുക്കുവീഴുകയായിരുന്നു. എല്‍.ഡി.എഫ്‌ പൊതുസ്വതന്ത്രനെ നിര്‍ത്തിയേക്കുമെന്ന പശ്ചാത്തലത്തില്‍ അണികള്‍ക്കിടയില്‍ കൂടുതല്‍ ജനകീയനെന്ന ഇമേജും ബഷീറിന്‌ തുണയായി. തന്നെയും ബഷീറിനെയും സ്ഥാനാര്‍ഥികളാക്കുന്നതില്‍ ബഹുമാന്യനായ ശിഹാബ്‌ തങ്ങള്‍ കാണിച്ച വിശ്വാസം തങ്ങളിരുവരും നിറവേറ്റുമെന്ന്‌ അഹമ്മദ്‌ പറഞ്ഞു. എല്‍.ഡി.എഫിന്റെ പൊതുസ്വതന്ത്രന്‍ വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന്‌ എതിര്‍ സ്ഥാനാര്‍ഥി ആരെന്നത്‌ പ്രശ്‌നമല്ലെന്നും, പവിത്രമായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ്‌ നിലനില്‍ക്കുന്നതെന്നുമായിരുന്നു ബഷീറിന്റെ മറുപടി. ചര്‍ച്ചയില്‍ ശിഹാബ്‌ തങ്ങള്‍ക്കുപുറമെ പാര്‍ലമെന്റ്‌ ബോര്‍ഡംഗങ്ങളായ ഹൈദരലി ശിഹാബ്‌ തങ്ങള്‍, ഇ. അഹമ്മദ്‌, പി.കെ. കുഞ്ഞാലിക്കുട്ടി, പി.പി. അബ്ദുള്‍ ഗഫൂര്‍ മൗലവി, ഹമീദലി ഷംനാട്‌ എന്നിവരും പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന നേതാക്കളായ കല്ലടി മുഹമ്മദ്‌, പി.എച്ച്‌. അബ്ദുസ്സലാം ഹാജി, ടി.എ. അഹമ്മദ്‌ കബീര്‍, ടി.പി.എം. സാഹിര്‍, കെ.പി.എ. മജീദ്‌, കെ.എന്‍.എ. ഖാദര്‍, അഖിലേന്ത്യാ സെക്രട്ടറി അബ്ദുസ്സമദ്‌ സമദാനി, പി.കെ. അബ്ദുറബ്ബ്‌ എം.എല്‍.എ, പി.വി. അബ്ദുല്‍ വഹാബ്‌ എം.പി, ഡോ. എം.കെ. മുനീര്‍, എന്‍. ഷംസുദ്ദീന്‍ എന്നിവരും സന്നിഹിതരായിരുന്നു.

Read more »»

അവരറിയാത്ത ചില കാര്യങ്ങള്‍

.

അലീഗഡ്‌ കാമ്പസ്‌ നഷ്‌ടപ്പെടുത്തരുത്‌ എന്ന ആവശ്യവുമായി കണ്ണൂര്‍ ജില്ലാ എസ്‌.ഐ.ഒ. നടത്തിയ വാഹനജാഥയില്‍ കേട്ട ചില പരാമര്‍ശങ്ങളാണ്‌ ഈ കുറിപ്പിനാധാരം. വിഷയം കേന്ദ്ര ഗവണ്‍മെന്റ്‌ നല്‍കിയ അലീഗഡ്‌ കാമ്പസ്‌ കേരള ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥത കാരണം മലപ്പുറത്തിന്‌ നഷ്‌ടപ്പെടുന്നതാണെങ്കിലും ``ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്‌ കൗതുകം'' എന്നതുപോലെ രണ്ട്‌ മുസ്‌ലിംലീഗ്‌ വിരുദ്ധ പരാമര്‍ശമില്ലെങ്കില്‍ അത്‌ ജമാഅത്തിനും കുട്ടികള്‍ക്കും വേണ്ടുന്ന മൈലേജ്‌ ലഭിക്കാത്തതാവുമല്ലോ?കേരള വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ അനാവരണം ചെയ്‌തു തുടങ്ങിയ പ്രസംഗം അതിനൊക്കെ കാരണം മൂന്ന്‌ പതിറ്റാണ്ട്‌ വിദ്യാഭ്യാസവകുപ്പ്‌ കൈകാര്യം ചെയ്‌ത മുസ്‌ലിംലീഗായിരുന്നു എന്ന്‌ സമര്‍ത്ഥിക്കാനായിരുന്നു താല്‍പര്യം കാണിച്ചത്‌. പ്രധാനമായും പ്ലസ്‌ വണ്‍ കോഴ്‌സിന്‌ മലബാര്‍ ഭാഗത്ത്‌ അവസരം ലഭിക്കാതെ പോയപ്പോള്‍ കോട്ടയമുള്‍പ്പെടെ തിരുവിതാംകൂര്‍ ഭാഗത്ത്‌ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുംവിധം ധാരാളിത്തമുണ്ടായതാണ്‌ എസ്‌.ഐ.ഒ.ക്കാരന്റെ വിമര്‍ശനത്തിന്‌ കാരണം. മുന്‍ ഇടത്‌ ഗവണ്‍മെന്റിന്റെ കാലത്ത്‌ മന്ത്രി ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന ഇത്തരം അരുതായ്‌മകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നുവെങ്കിലും ജോസഫിനെയും ആ ഗവണ്‍മെന്റിന്‌ നേതൃത്വം നല്‍കിയ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെയും വിമര്‍ശിക്കാതിരിക്കുന്നത്‌ ``വിധേയത്വ``ത്തിന്റെ ഭാഗമായിട്ടായിരിക്കും.കോഴിക്കോട്ടെ ഹിറാ സെന്ററില്‍ ഇടതുസര്‍ക്കാറിന്റെ ``പോലീസ്‌ നായ'' കയറിയപ്പോള്‍ പോലും ഒന്നനങ്ങാന്‍ കഴിയാതെ പോയ ജമാഅത്തുകാരും കുട്ടികളും ഇപ്പോഴെങ്കിലും കൊടിയും വടിയുമായി പുറപ്പെട്ടത്‌ ശ്ലാഘനീയം തന്നെ. പക്ഷേ ആ വേദിയിലും മുസ്‌ലിംലീഗിനെ തെറിപറഞ്ഞത്‌ മിതമായി പറഞ്ഞാല്‍ പാപ്പരത്തമായിപ്പോയി. മുസ്‌ലിംലീഗ്‌ മൂന്ന്‌ പതിറ്റാണ്ടുകാലം വിദ്യാഭ്യാസം കൈകാര്യം ചെയ്‌തതിന്റെ നേട്ടങ്ങള്‍ പ്രാസംഗികന്‍ തന്നെ പറഞ്ഞുപോയിട്ടുണ്ട്‌. കാലിക്കറ്റ്‌, ഗാന്ധിജി, സംസ്‌കൃതം യൂനിവേഴ്‌സിറ്റികള്‍ സംസ്ഥാനത്ത്‌ സംഭാവന ചെയ്‌ത പച്ചക്കൊടിയുടെ വക്താക്കള്‍ തന്നെയായിരുന്നു കണ്ണൂര്‍ ആസ്ഥാനമായി `മലബാര്‍' യൂനിവേഴ്‌സിറ്റി സ്ഥാപിച്ചതും. എക്‌സ്‌പ്രസ്‌ ഹൈവെ പോലെ പലതിന്റെയും പേരുമാറ്റി ഊറ്റംകൊള്ളുന്ന മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയായിരുന്നു `മലബാറി`നെ `കണ്ണൂര്‍' ആക്കി മാറ്റിയത്‌.മുസ്‌ലിംലീഗിന്റെ മറുപക്ഷം നില്‍ക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സ്‌പ്രസ്‌ ഹൈവേക്കെതിരെ പോസ്റ്ററൊട്ടിച്ച്‌ നടന്ന സോളിഡാരിറ്റിക്കാര്‍ക്കും ജമാഅത്ത്‌ കുഞ്ഞുങ്ങള്‍ക്കും ``തെക്ക്‌-വടക്ക്‌ സൗഹൃദപാത``യെകുറിച്ച്‌ ഒന്നും പറയാന്‍ കഴിയില്ല; കാരണം അതിന്റെ പിന്നില്‍ ഇടതുമുന്നണിയും സി.പി.എമ്മും തന്നെ എന്നുള്ളതുകൊണ്ട്‌.ഇപ്പോഴത്തെ മുഖ്യമന്ത്രി വി.എസ്‌. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അന്നത്തെ കേരള ഗവര്‍ണര്‍ക്കയച്ച കത്തിനെകുറിച്ച്‌ ഇപ്പോഴത്തെ എസ്‌.ഐ.ഒ. കുട്ടികള്‍ ഒരുപക്ഷേ അറിഞ്ഞുകാണണമെന്നില്ല. ഇ.ടി.മുഹമ്മദ്‌ ബഷീറെന്ന മുസ്‌ലിംലീഗുകാരനായ വിദ്യാഭ്യാസമന്ത്രി മുസ്‌ലിംകള്‍ക്ക്‌ എന്തോ വാരിക്കോരികൊടുത്തു എന്ന നിലയിലായിരുന്നു വി.എസിന്റെ ആ കത്ത്‌. അന്ന്‌ അതിനെതിരെ `മാനിഷാദ' പാടാന്‍ എസ്‌.ഐ.ഒ. കുട്ടികള്‍ക്കായില്ല. ഉന്നത പരീക്ഷയുടെ റാങ്കിന്‍ തിളക്കം മലപ്പുറത്ത്‌ വന്നപ്പോള്‍ അത്‌ കോപ്പിയടിച്ചാണെന്ന്‌ വിളിച്ചുപറഞ്ഞ മാര്‍ക്‌സിസ്റ്റ്‌ നേതാവിനെതിരെ വാ തുറക്കാനുമായില്ല.ജില്ലാ ആസ്ഥാനത്ത്‌ തങ്ങള്‍ ഊറ്റം കൊള്ളുന്ന കൗസര്‍ കോംപ്ലക്‌സിനു അനുമതി നല്‍കിയതും പഴയങ്ങാടി കേന്ദ്രമായുള്ള വാദിഹുദക്ക്‌ എന്‍.ഒ.സി. നല്‍കിയതും ആര്‌ ഭരണത്തിലുള്ളപ്പോഴായിരുന്നു? രണ്ടിന്റെയും ഉത്തരം ജമാഅത്തുകാര്‍ രഹസ്യമായെങ്കിലും പറയും, അത്‌ ലീഗ്‌ നേതാക്കളായിരുന്നു മക്കളേ.-ഖലീല്‍ ചാലാട്‌

Read more »»

Thursday, March 5, 2009

സി.പി.എം - സി.പി.ഐ. തര്‍ക്കം രൂക്ഷം; സീറ്റ്‌ ചര്‍ച്ച തുടരും

. Thursday, March 5, 2009

തിരുവനന്തപുരം: പൊന്നാനി സീറ്റിനെച്ചൊല്ലി ഇടതുമുന്നണി യോഗത്തില്‍ സി.പി.എം - സി.പി.ഐ. നേതാക്കള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ പരസ്‌പരം വാക്കേറ്റം നടത്തി ഏറ്റുമുട്ടി. വാക്കുതര്‍ക്കം രൂക്ഷമായ ഘട്ടത്തില്‍ യോഗം തീരുംമുമ്പുതന്നെ വെളിയം ഭാര്‍ഗവന്റെ നേതൃത്വത്തില്‍ സി.പി.ഐ. പ്രതിനിധികള്‍ യോഗസ്ഥലം വിട്ടുപോകുകയും ചെയ്‌തു. ഇടതുമുന്നണിയുടെ സീറ്റുവിഭജന ചര്‍ച്ച ഇതോടെ വീണ്ടും വഴിമുട്ടി. ജനതാദളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഒന്‍പതിനും അടുത്ത എല്‍.ഡി.എഫ്‌. യോഗം 12നും ചേരാന്‍ നിശ്ചയിച്ചാണ്‌ യോഗം പിരിഞ്ഞത്‌. യോഗം തീരുന്നതിനു മുമ്പുതന്നെ പുറത്തുവന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പത്രലേഖകരെ കണ്ടപ്പോള്‍ അകത്തുണ്ടായ അസുഖകരമായ ഏറ്റുമുട്ടല്‍ ശരിവെയ്‌ക്കുംവിധം പറഞ്ഞു: ''പൊന്നാനിയില്‍ രണ്ടത്താണിയും മൂന്നത്താണിയുമൊന്നുമില്ല. സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ തീരുമാനിക്കും''. ഒരു ഘട്ടത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വെളിയത്തോട്‌ പറഞ്ഞു: ''പ്രായത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ഇത്‌ ഞങ്ങളുടെ ഓഫീസുമായിപ്പോയി'', ഇതേത്തുടര്‍ന്ന്‌ ''ഭയപ്പെടുത്തേണ്ട വിജയാ, ഇങ്ങനെ സംസാരിക്കാന്‍ ഞങ്ങളില്ല. എണീക്ക്‌ ദിവാകരാ'' എന്നു പറഞ്ഞ്‌ കെ.ഇ.ഇസ്‌മയിലിനെയും സി.ദിവാകരനെയും കൂട്ടി വെളിയം പുറത്തേക്ക്‌ നടന്നു. ഇതിനിടെ ''ഇസ്‌മയിലേ കേള്‍ക്കൂ, നമ്മള്‍ അങ്ങനെ അവസാനിപ്പിക്കുകയല്ലല്ലോ'' എന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞെങ്കിലും സി.പി.ഐ ക്കാര്‍ അത്‌ കേട്ടതായി ഭാവിച്ചില്ല. അടുത്ത എല്‍.ഡി.എഫ്‌. യോഗം 12ന്‌ ചേരാമെന്നും വൈക്കം വിശ്വന്‍ ഇതിനിടെ വിളിച്ചുപറഞ്ഞു. സി.പി.ഐ. പ്രതിനിധികള്‍ ഇറങ്ങിപ്പോയതിനു ശേഷമാണ്‌ ജനതാദളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഒന്‍പതിന്‌ നടത്താന്‍ തീരുമാനിച്ചത്‌. യോഗാരംഭത്തില്‍ സി.പി.ഐ യ്‌ക്ക്‌ എത്ര സീറ്റുണ്ട്‌ എന്നു വ്യക്തമാക്കണമെന്ന്‌ കെ.ഇ.ഇസ്‌മയില്‍ ആവശ്യപ്പെട്ടു. ഇതിന്‌ മറുപടിയായി പൊന്നാനിയില്‍ സ്വതന്ത്രന്‍ മത്സരിക്കും എന്ന്‌ പിണറായി വിജയന്‍ പറഞ്ഞു. ഇസ്‌മയില്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും പിണറായിയുടെ മറുപടിയില്‍ മാറ്റമുണ്ടായില്ല. പൊന്നാനിയില്‍ ഞങ്ങളുടെ സ്വതന്ത്രന്‍ എന്നല്ലേ തീരുമാനിച്ചത്‌ എന്ന ചോദ്യവുമായി തുടര്‍ന്ന്‌ വെളിയം ഭാര്‍ഗവന്‍ രംഗത്തെത്തി. ഞങ്ങളുടെ സ്വതന്ത്രനെ നിങ്ങള്‍ എങ്ങനെ തീരുമാനിക്കുമെന്നായി വെളിയം. വൈക്കം വിശ്വന്‍ കഴിഞ്ഞ എല്‍.ഡി.എഫ്‌. യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സി.പി.ഐ യ്‌ക്ക്‌ മൂന്നു സീറ്റ്‌ എന്നു പറഞ്ഞ പ്രയോഗത്തില്‍ തെറ്റുണ്ടോയെന്ന്‌ വ്യക്തമാക്കണമെന്ന്‌ സി.പി.ഐ ക്കാര്‍ പറഞ്ഞു. കണ്‍വീനര്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും പൊന്നാനിയില്‍ സ്വതന്ത്രനാണെന്നും പിണറായി വ്യക്തമാക്കി. യോഗത്തില്‍ ഒരു തീരുമാനമെടുത്തിട്ട്‌ വായില്‍ തോന്നുന്നതാണോ പുറത്തുപറയുന്നതെന്ന്‌ വെളിയം ശബ്ദമുയര്‍ത്തി ചോദിച്ചു. തുടര്‍ന്ന്‌ പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിയെ നിശ്ചയിച്ചതിന്റെ ദേഷ്യം മുഴുവന്‍ വെളിയം ഭാര്‍ഗവന്‍ വാക്കുകളില്‍ ആവാഹിച്ചു. ''നിങ്ങള്‍ക്ക്‌ ഞങ്ങളെക്കാള്‍ പ്രിയം പി.ഡി.പി യോട്‌ എന്നു തുടങ്ങി? പൊന്നാനിയില്‍ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ വരെ നിങ്ങള്‍ തുടങ്ങി. എന്നിട്ട്‌ സീറ്റ്‌ ഞങ്ങളുടേതെന്നും പറയുന്നു''. ഇതിനിടെ മാവേലിക്കര സീറ്റ്‌ ഞങ്ങള്‍ തന്നില്ലേ എന്ന്‌ സി.പി.എം. നേതാക്കള്‍ പറഞ്ഞു. കൊല്ലവും മാവേലിക്കരയും ഞങ്ങള്‍ മത്സരിക്കേണ്ടതല്ലേ എന്ന്‌ വെളിയം മറുപടി പറഞ്ഞു. ഞങ്ങളെ പാഠം പഠിപ്പിക്കുകയാണോ എന്ന ഇസ്‌മയിലിന്റെ ചോദ്യങ്ങള്‍ക്ക്‌ നമ്മള്‍ പരസ്‌പരം പാഠം പഠിപ്പിക്കുകയല്ലല്ലോ, രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ അങ്ങനെയല്ലല്ലോ ഉണ്ടായത്‌ എന്ന്‌ പിണറായി മറുപടി നല്‍കി. ലോക്‌സഭാ സീറ്റിന്റെ ഇടയില്‍ രാജ്യസഭാ സീറ്റിന്റെ കാര്യം ചര്‍ച്ച ചെയ്യേണ്ടെന്നായി വെളിയം. വാക്കുതര്‍ക്കത്തിനിടയില്‍ ഒരു ഘട്ടത്തില്‍ വെളിയം ഭാര്‍ഗവന്‍ പിണറായിയോട്‌ നിങ്ങളുടെ ധിക്കാരം നിങ്ങളുടെ പാര്‍ട്ടിയില്‍ മതിയെന്നും ഞങ്ങളുടെ നേരേ വേണ്ടെന്നും വരെ പറഞ്ഞു. ഇതിനു മറുപടിയായാണ്‌ പ്രായത്തെ ബഹുമാനിക്കുന്നുവെന്നും ഞങ്ങളുടെ ഓഫീസായിപ്പോയെന്നുമുള്ള മറുപടി പിണറായിയില്‍ നിന്നുണ്ടായത്‌. അപ്പോഴേക്കും തര്‍ക്കംമൂലം യോഗം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയായി. സി.പി.ഐ. നേതാക്കള്‍ പോന്നതിനുശേഷം കോഴിക്കോട്‌ സീറ്റിനെക്കുറിച്ച്‌ ജനതാദളുമായി ഒന്‍പതിന്‌ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. 12ന്‌ എല്‍.ഡി.എഫും ചേരും. തുടര്‍ന്ന്‌ ആര്‍.എസ്‌.പി. സംസ്ഥാന സെക്രട്ടറി വി.പി.രാമകൃഷ്‌ണപിള്ള തങ്ങളുടെ കാര്യം എടുത്തിട്ടു. ''ചെകുത്താനും കടലിനും ഇടയിലായി ഞങ്ങള്‍. കടുത്ത തീരുമാനം വേണ്ടെന്നു ഞങ്ങള്‍ വെച്ചിരിക്കയാണ്‌''. മന്ത്രിയെ പിന്‍വലിക്കുന്ന കാര്യം ഉപേക്ഷിച്ചത്‌ സൂചിപ്പിച്ച്‌ പറഞ്ഞു. ''സന്തോഷം, സന്തോഷം'' എന്നായിരുന്നു പിണറായിയുടെ മറുപടി. അടുത്ത രാജ്യസഭാ സീറ്റ്‌ തങ്ങള്‍ക്ക്‌ നല്‍കണമെന്ന്‌ രാമകൃഷ്‌ണപിള്ള തുടര്‍ന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ അത്‌ ഒഴിവുവരുമ്പോഴല്ലേ, അപ്പോള്‍ നോക്കാം എന്നും പിണറായി പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനാകട്ടെ പൊതുവേ അഭിപ്രായമൊന്നും പറഞ്ഞുമില്ല. വ്യാഴാഴ്‌ചത്തെ എല്‍.ഡി.എഫ്‌. യോഗത്തിനുശേഷം നിശ്ചയിച്ചിരുന്ന പ്രകടനപത്രികയുടെ സബ്‌കമ്മിറ്റി യോഗത്തിലും സി.പി.ഐ. നേതാക്കള്‍ പങ്കെടുത്തില്ല. എം.എന്‍. സ്‌മാരകത്തിലേക്ക്‌ മടങ്ങിയ അവര്‍ രാത്രി വൈകി ചേര്‍ന്ന സി.പി.ഐ. എക്‌സിക്യൂട്ടീവ്‌, സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ പങ്കെടുത്തു.

Read more »»

Wednesday, March 4, 2009

അലിഗഡ്‌: മന്ത്രി ബേബിക്ക്‌ മാപ്പില്ല 12ന്‌ മന്ത്രി മന്ദിരത്തിലേക്ക്‌ എം.എസ്‌.എഫ്‌ മാര്‍ച്ച്‌

. Wednesday, March 4, 2009

കോഴിക്കോട്‌: സ്ഥലം അനുവദിക്കാതെ അലിഗഡ്‌ ഓഫ്‌ കാമ്പസ്‌ നഷ്‌ടപ്പെടുത്തിയ ശേഷം കേന്ദ്രത്തിനെതിരെ പ്രസ്‌താവന നടത്തുന്ന മന്ത്രി എം.എ.ബേബി വിദ്യാര്‍ത്ഥി കേരളത്തോട്‌ മാപ്പര്‍ഹിക്കാത്ത തെറ്റാണ്‌ ചെയ്‌തതെന്ന്‌ എം.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മുന്നേറ്റത്തിന്‌ ദാഹിക്കുന്ന മലബാറിന്‌ ഓര്‍ക്കാപ്പുറത്ത്‌ ലഭിച്ച അമൂല്യനിധിയാണ്‌ സംസ്ഥാന സര്‍ക്കാറിന്റെ സങ്കുചിത താല്‍പ്പര്യം മൂലം നഷ്‌ടപ്പെട്ടത്‌.`അലിഗഢ്‌ നഷ്‌ടപ്പെടുത്തിയ മന്ത്രി ബേബിക്ക്‌ മാപ്പില്ല' എന്ന മുദ്രാവാക്യം മുഴക്കി ഈ മാസം 11ന്‌ പാണക്കാട്ട്‌ നിന്നും എം.എസ്‌.എഫ്‌ പ്രവര്‍ത്തകര്‍ മന്ത്രി മന്ദിരം ലക്ഷ്യമാക്കി നീങ്ങും. 12ന്‌ കാലത്ത്‌ മന്ത്രി മന്ദിരത്തിലേക്ക്‌ മാര്‍ച്ച്‌ നടക്കും. മലബാര്‍ മേഖലയെ പിന്നോക്കത്തില്‍ തളച്ചിടാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാറിനോടുള്ള അടങ്ങാത്ത പ്രതിഷേധം പ്രകടമാകുന്ന മാര്‍ച്ചിന്‌ സംസ്ഥാന പ്രവര്‍ത്തകസമിതി അന്തിമ രൂപം നല്‍കി.പ്രസിഡന്റ്‌ പി.കെ.ഫിറോസ്‌ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ.സമദ്‌ സ്വാഗതം പറഞ്ഞു. ഷാനവാസ്‌ വട്ടത്തൂര്‍, കെ.കെ.നവാസ്‌,എന്‍.കെ.അഫ്‌സല്‍ റഹ്‌മാന്‍, പി.ഇസ്‌മായില്‍, ടി.പി.അഷ്‌റഫലി, കെ.എ.മുഹമ്മദ്‌ ആസിഫ്‌ പ്രസംഗിച്ചു. കെ.സി.സല്‍മാന്‍, ടി.മര്‍സദ്‌,എ.പി.മുസ്‌തഫ, ടി.മൊയ്‌തീന്‍ കോയ, ആഷിഖ്‌ ചെലവൂര്‍, വി.കെ.എം.ഷാഫി, സി.എച്ച്‌.കരീം, ഗഫൂര്‍ കോല്‍ക്കളത്തില്‍, ബാദ്‌ഷ പൗവ്വല്‍, റഊഫ്‌ ബൈക്കറ, പി.എ.ലിയാസ്‌, ഫൈസല്‍ ചെറുകുന്നേല്‍, സി.ടി.ഉനൈസ്‌ ചര്‍ച്ചയില്‍ പങ്കെടുത്തു.

Read more »»

അലിഗഡ്‌: സംസ്ഥാന സര്‍ക്കാര്‍ ദുഷ്‌ടലാക്കോടെ പ്രവര്‍ത്തിച്ചു- മന്ത്രി ഇ. അഹമ്മദ്‌

.


തേഞ്ഞിപ്പലം: അലീഗഡ്‌ സര്‍വ്വകലാശാലക്ക്‌ ഭൂമി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ദുഷ്‌ടലാക്കോടെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ.അഹമ്മദ്‌ പ്രസ്‌താവിച്ചു. ആദ്യം നല്‍കാമെന്നേറ്റ സ്ഥലം പരിശോധനയും മറ്റും കഴിഞ്ഞശേഷം മറ്റൊരു ഭൂമി ചൂണ്ടിക്കാണിച്ചത്‌ സര്‍വ്വകലാശാല നഷ്‌ടപ്പെടുത്തണമെന്നലക്ഷ്യത്തോടെയാണ്‌. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു നല്‍കാതെ കേന്ദ്രസര്‍ക്കാരിനെ പഴി പറഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള കാര്യങ്ങള്‍ ചെയ്യിപ്പിക്കാന്‍ തന്നെക്കൊണ്ടു കഴിയുമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌ തിരുത്തണമെന്നും അഹമ്മദ്‌ പറഞ്ഞു. കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ സോളിഡാരിറ്റി ഓഫ്‌ യൂനി: സിറ്റി എംപ്ലോയീസ്‌ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര ഗവണ്മെന്റ്‌ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസരംഗത്തെ കുതിച്ചുചാട്ടം നിലവാരം ഉയര്‍ത്തിക്കൊണ്ടായിരിക്കണം. 2010ല്‍ ഡല്‍ഹിയില്‍ സൗത്ത്‌ ഏഷ്യന്‍ സര്‍വ്വകലാശാല സ്ഥാപിതമാകുന്നതോടെ ഇന്ത്യ വിദ്യാഭ്യാസ രംഗത്ത്‌ ലോക രാഷ്‌ട്രങ്ങളുടെ മുന്‍പന്തിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ ഇ. ടി. മുഹമ്മദ്‌ ബഷീര്‍, ഡോ: കെ. എസ്‌. രാധാകൃഷ്‌ണന്‍, പ്രൊ. പി. മുഹമ്മദ്‌ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. അഡ്വ: കെ. എന്‍. എ. ഖാദര്‍ മോഡറേറ്ററായിരുന്നു. എം. എ. ഖാദര്‍, സി. പി. ഷബീറലി, ടി. പി. എം. ബഷീര്‍, ഇ. മുഹമ്മദ്‌ ബഷീര്‍, പി. അബ്‌ദുറഹിമാന്‍, ബഷീര്‍ കൈനാടന്‍ പ്രസംഗിച്ചു.

Read more »»

കിളിരൂര്‍ വി.ഐ.പിയെ വി.എസ്‌ മറന്നു?

.

തിരുവനന്തപുരം: കിളിരൂര്‍ കേസിലെ വി.ഐ.പിക്കെതിരെ നടപടിയെടുക്കുമെന്ന പ്രസ്‌താവന മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ വിഴുങ്ങി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനിടെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കിളിരൂര്‍ കേസ്‌ സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്‌ യുദ്ധത്തിനും വഴി തെളിച്ചു. ഇരുവര്‍ക്കും പിന്തുണയുമായി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തി സഭയെ പ്രക്ഷുബ്‌ദമാക്കി.പ്രതിപക്ഷത്തിന്‌ മറുപടി നല്‍കവെ മുഖ്യമന്ത്രിയാണ്‌ കവിയൂര്‍, കിളിരൂര്‍ പീഡന കേസ്‌ സഭയിലേക്ക്‌ വലിച്ചിഴച്ചത്‌. കേസുമായി ബന്ധമുണ്ടെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുള്ള മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെയും പി.കെ.ശ്രീമതിയുടെയും പങ്ക്‌ പ്രതിപക്ഷത്തെ ഉപയോഗിച്ച്‌ സഭയില്‍ വെളിപ്പെടുത്തുകയായിരുന്നു വി.എസിന്റെ നീക്കമെന്ന്‌ വ്യക്തമായിരുന്നു. പ്രതിപക്ഷ നേതാവിന്‌ അറിയാമെങ്കില്‍ വി.ഐ.പി ആരാണെന്ന്‌ വെളിപ്പെടുത്തണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വി.ഐ.പി കേസുമായി ബന്ധമുണ്ടെന്ന്‌ പറഞ്ഞ ഡോക്‌ടറോട്‌ താന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അതാരാണെന്ന്‌ വെളിപ്പെടുത്താന്‍ ഡോക്‌ടര്‍ തയ്യാറായില്ല. അതിനാല്‍ തനിക്കൊന്നും ചെയ്യാനാവില്ലെന്ന്‌ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തന്ത്രപൂര്‍വം തടിയൂരുകയായിരുന്നു.കിളിരൂര്‍-കവിയൂര്‍ കേസില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപടിയൊന്നും എടുത്തിട്ടില്ലെന്നും എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ്‌ നടപടിയെടുത്തതെന്നും വി.എസ്‌ ചൂണ്ടിക്കാട്ടി. എന്നാല്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്‌ 33 മാസം കഴിഞ്ഞിട്ടും, യു.ഡി.എഫ്‌ സ്വീകരിച്ച നടപടികള്‍ക്കപ്പുറം ഒന്നും ചെയ്‌തിട്ടില്ലെന്ന്‌ ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു. കേസിലെ ലതാനായര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌ യു.ഡി.എഫ്‌ സര്‍ക്കാരാണ്‌. എല്‍.ഡി.എഫ്‌ അധികാരത്തില്‍ വന്നാല്‍ ആറുമാസത്തിനുള്ളില്‍ കേസിലെ വി.ഐ.പിയെ പിടികൂടുമെന്നാണ്‌ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞത്‌. എന്നിട്ട്‌ എന്തായി ? വി.ഐ.പി ആരാണെന്നും എവിടെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം- ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ആ വി.ഐ.പി ആരാണെന്ന്‌ തനിക്കും മുഖ്യമന്ത്രിക്കും അറിയാം. എന്നാല്‍ വി.ഐ.പിക്കെതിരെ നിയമപരമായി നടപടിയെടുക്കില്ലെന്ന നിലപാടായിരുന്നു താന്‍ സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കിളിരൂര്‍ കേസിലെ ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാണാനില്ലെന്നാണ്‌ പറയപ്പെടുന്നത്‌. ഇത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടന്നതായി അങ്ങയുടെ വിശ്വസ്‌തനായ സുരേഷ്‌കുമാര്‍ പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഇക്കാര്യം വി.എസ്‌ നിഷേധിച്ചു. ഫയല്‍ തന്റെ ഓഫീസിലില്ലെന്നും ശാരിയുടെ പിതാവ്‌ തന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക്‌ കൈമാറിയിട്ടുണ്ട്‌. അതിപ്പോള്‍ പ്രധാനമന്ത്രിയുടെ കൈവശമെത്തിയിട്ടുണ്ടാകും. കേസ്‌ സി.ബി.ഐ അന്വേഷിക്കുകയാണ്‌. അവരാണ്‌ പ്രതികളെ കണ്ടുപിടിക്കേണ്ടത്‌. അന്വേഷണം ത്വരിതപ്പെടുത്തണമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മുഖ്യമന്ത്രി പറഞ്ഞു. ഈ സമയമെല്ലാം മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആശങ്കയോടെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു കോടിയേരിയും പി.കെ.ശ്രീമതിയും.

Read more »»
 














Namablogkamu is proudly powered by Blogger.com | Template by o-om.com | Distributed by Deluxe Templates