അലീഗഡ് കാമ്പസ് നഷ്‌ടപ്പെടുത്തരുത് എന്ന ആവശ്യവുമായി കണ്ണൂര്‍ ജില്ലാ എസ്.ഐ.ഒ. നടത്തിയ വാഹനജാഥയില്‍ കേട്ട ചില പരാമര്‍ശങ്ങളാണ് ഈ കുറിപ്പിനാധാരം. വിഷയം കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയ അലീഗഡ് കാമ്പസ് കേരള ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥത കാരണം മലപ്പുറത്തിന് നഷ്‌ടപ്പെടുന്നതാണെങ്കിലും ``ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം'' എന്നതുപോലെ രണ്ട് മുസ്‌ലിംലീഗ് വിരുദ്ധ പരാമര്‍ശമില്ലെങ്കില്‍ അത് ജമാഅത്തിനും കുട്ടികള്‍ക്കും വേണ്ടുന്ന മൈലേജ് ലഭിക്കാത്തതാവുമല്ലോ?കേരള വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ അനാവരണം ചെയ്‌തു തുടങ്ങിയ പ്രസംഗം അതിനൊക്കെ കാരണം മൂന്ന് പതിറ്റാണ്ട് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്‌ത മുസ്‌ലിംലീഗായിരുന്നു എന്ന് സമര്‍ത്ഥിക്കാനായിരുന്നു താല്‍പര്യം കാണിച്ചത്. പ്രധാനമായും പ്ലസ് വണ്‍ കോഴ്‌സിന് മലബാര്‍ ഭാഗത്ത് അവസരം ലഭിക്കാതെ പോയപ്പോള്‍ കോട്ടയമുള്‍പ്പെടെ തിരുവിതാംകൂര്‍ ഭാഗത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുംവിധം ധാരാളിത്തമുണ്ടായതാണ് എസ്.ഐ.ഒ.ക്കാരന്റെ വിമര്‍ശനത്തിന് കാരണം. മുന്‍ ഇടത് ഗവണ്‍മെന്റിന്റെ കാലത്ത് മന്ത്രി ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന ഇത്തരം അരുതായ്‌മകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നുവെങ്കിലും ജോസഫിനെയും ആ ഗവണ്‍മെന്റിന് നേതൃത്വം നല്‍കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും വിമര്‍ശിക്കാതിരിക്കുന്നത് ``വിധേയത്വ``ത്തിന്റെ ഭാഗമായിട്ടായിരിക്കും.കോഴിക്കോട്ടെ ഹിറാ സെന്ററില്‍ ഇടതുസര്‍ക്കാറിന്റെ ``പോലീസ് നായ'' കയറിയപ്പോള്‍ പോലും ഒന്നനങ്ങാന്‍ കഴിയാതെ പോയ ജമാഅത്തുകാരും കുട്ടികളും ഇപ്പോഴെങ്കിലും കൊടിയും വടിയുമായി പുറപ്പെട്ടത് ശ്ലാഘനീയം തന്നെ. പക്ഷേ ആ വേദിയിലും മുസ്‌ലിംലീഗിനെ തെറിപറഞ്ഞത് മിതമായി പറഞ്ഞാല്‍ പാപ്പരത്തമായിപ്പോയി. മുസ്‌ലിംലീഗ് മൂന്ന് പതിറ്റാണ്ടുകാലം വിദ്യാഭ്യാസം കൈകാര്യം ചെയ്‌തതിന്റെ നേട്ടങ്ങള്‍ പ്രാസംഗികന്‍ തന്നെ പറഞ്ഞുപോയിട്ടുണ്ട്. കാലിക്കറ്റ്, ഗാന്ധിജി, സംസ്‌കൃതം യൂനിവേഴ്‌സിറ്റികള്‍ സംസ്ഥാനത്ത് സംഭാവന ചെയ്‌ത പച്ചക്കൊടിയുടെ വക്താക്കള്‍ തന്നെയായിരുന്നു കണ്ണൂര്‍ ആസ്ഥാനമായി `മലബാര്‍' യൂനിവേഴ്‌സിറ്റി സ്ഥാപിച്ചതും. എക്‌സ്‌പ്രസ് ഹൈവെ പോലെ പലതിന്റെയും പേരുമാറ്റി ഊറ്റംകൊള്ളുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായിരുന്നു `മലബാറി`നെ `കണ്ണൂര്‍' ആക്കി മാറ്റിയത്.മുസ്‌ലിംലീഗിന്റെ മറുപക്ഷം നില്‍ക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സ്‌പ്രസ് ഹൈവേക്കെതിരെ പോസ്റ്ററൊട്ടിച്ച് നടന്ന സോളിഡാരിറ്റിക്കാര്‍ക്കും ജമാഅത്ത് കുഞ്ഞുങ്ങള്‍ക്കും ``തെക്ക്-വടക്ക് സൗഹൃദപാത``യെകുറിച്ച് ഒന്നും പറയാന്‍ കഴിയില്ല; കാരണം അതിന്റെ പിന്നില്‍ ഇടതുമുന്നണിയും സി.പി.എമ്മും തന്നെ എന്നുള്ളതുകൊണ്ട്.ഇപ്പോഴത്തെ മുഖ്യമന്ത്രി വി.എസ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അന്നത്തെ കേരള ഗവര്‍ണര്‍ക്കയച്ച കത്തിനെകുറിച്ച് ഇപ്പോഴത്തെ എസ്.ഐ.ഒ. കുട്ടികള്‍ ഒരുപക്ഷേ അറിഞ്ഞുകാണണമെന്നില്ല. ഇ.ടി.മുഹമ്മദ് ബഷീറെന്ന മുസ്‌ലിംലീഗുകാരനായ വിദ്യാഭ്യാസമന്ത്രി മുസ്‌ലിംകള്‍ക്ക് എന്തോ വാരിക്കോരികൊടുത്തു എന്ന നിലയിലായിരുന്നു വി.എസിന്റെ ആ കത്ത്. അന്ന് അതിനെതിരെ `മാനിഷാദ' പാടാന്‍ എസ്.ഐ.ഒ. കുട്ടികള്‍ക്കായില്ല. ഉന്നത പരീക്ഷയുടെ റാങ്കിന്‍ തിളക്കം മലപ്പുറത്ത് വന്നപ്പോള്‍ അത് കോപ്പിയടിച്ചാണെന്ന് വിളിച്ചുപറഞ്ഞ മാര്‍ക്‌സിസ്റ്റ് നേതാവിനെതിരെ വാ തുറക്കാനുമായില്ല.ജില്ലാ ആസ്ഥാനത്ത് തങ്ങള്‍ ഊറ്റം കൊള്ളുന്ന കൗസര്‍ കോംപ്ലക്‌സിനു അനുമതി നല്‍കിയതും പഴയങ്ങാടി കേന്ദ്രമായുള്ള വാദിഹുദക്ക് എന്‍.ഒ.സി. നല്‍കിയതും ആര് ഭരണത്തിലുള്ളപ്പോഴായിരുന്നു? രണ്ടിന്റെയും ഉത്തരം ജമാഅത്തുകാര്‍ രഹസ്യമായെങ്കിലും പറയും, അത് ലീഗ് നേതാക്കളായിരുന്നു മക്കളേ.-ഖലീല്‍ ചാലാട്
